മനുഷ്യമാംസംഭക്ഷിക്കുന്നവരെന്നു കരുതപ്പെടുന്നമനുഷ്യവിഭാഗത്തെനരഭോജി എന്നു പറയുന്നു. മറ്റ് മനുഷ്യരെ ഭക്ഷിക്കുന്ന സ്വഭാവമുള്ള ആളുകൾ എന്ന മട്ടിലാണ് നരഭോജികളെക്കുറിച്ചുള്ള കഥകൾ നിലനിൽക്കുന്നത്. അനുഷ്ഠാനത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്ന ആന്ത്രപോഫാഗികൾയൂറോപ്പിലും മറ്റുമുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ടുതരത്തിലുള്ള നരഭോജനം ഉള്ളതായി കരുതപ്പെടുന്നു. സ്വഗോത്ര നരഭോജനവും, വിഗോത്ര നരഭോജനവും.
ക്ഷാമകാലങ്ങളിൽ നരഭോജനം പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. 1930-കളിൽഉക്രെയിനിലും രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പട്ടാളക്കാരിലും, നാസി ക്യാമ്പുകളിലും, ജപ്പാൻ ട്രൂപ്പുകളിലും, ചൈനീസ് ആഭ്യന്തരയുദ്ധകാലത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി ചില അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ പ്രത്യേകവിഭാഗം ശൈവരായ അഘോരികളെക്കുറിച്ചും ഇത്തരം വിശ്വാസങ്ങളുണ്ട്.
കീഴടക്കേണ്ടുന്ന പ്രത്യേകവിഭാഗം ജനതയെ മാനവികതയിൽനിന്ന് ഒറ്റപ്പെടുത്താൻ ബോധപൂർവം നടത്തിയ പ്രചരണ ഫലമായാണ് നരഭോജികൾ എന്ന സങ്കല്പനം രൂപപ്പെട്ടതെന്ന വാദം നിലനിൽക്കുന്നു. കൊളോണിയൽ അധിനിവേശകാലത്താണ് ലോകവ്യാപകമായി ഇത്തരം കഥകൾ പ്രചരിക്കപ്പെട്ടത്. ക്ഷാമകാലത്ത് നരഭോജനം നടന്നിരിക്കാമെന്നും അപ്പോൾ അവിടെയെത്തിയ യൂറോപ്യർ യാദൃച്ഛികതയെ രേഖീയ യുക്തിയും ഭാവനയും സന്നിവേശിപ്പിച്ച് നിറംകലർത്തി അവതരിപ്പിച്ചതാവാമെന്നും മാർവിൻ ഹാരിസ് പറയുന്നു.
പുരാതനകാലത്ത് ഒരുപക്ഷേ നരഭോജനം നടന്നിരിക്കാം. എന്നാൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അത്തരമൊരു നിഗമനത്തിലെത്താൻ പ്രയാസമാണ്. മുൻവിധികളാൽ നിർണിതമായിരുന്നു മിക്ക ആഖ്യാനങ്ങളുമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. വില്യം അറെൻസ് തന്റെ മാൻ ഈറ്റിങ് മിത്ത്, ആന്ത്രപോളജി ആൻഡ് ആന്ത്രപോഫാഗി എന്ന പുസ്തകത്തിൽ നരഭോജനത്തെക്കുറിച്ചുള്ള കഥകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മിഷനറിമാരുടെയും, സഞ്ചാരികളുടെയും ഒട്ടേറെ നരവംശ ശാസ്ത്രജ്ഞരുടെയും റിപ്പോർട്ടുകൾ വംശീയമായ മുൻവിധികളും കേട്ടുകേൾവികളും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതിൽ ഒന്നുപോലും നേർസാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സാംസ്കാരികാധിപത്യത്തിനുള്ള പ്രത്യയശാസ്ത്ര ഉപാധി എന്ന നിലയ്ക്ക് പ്രചരിപ്പിച്ചിട്ടുള്ളവയാണെന്നും ഇദ്ദേഹം വാദിക്കുന്നു.സാംസ്കാരമുള്ള യൂറോപ്യർ സംസ്കാര ശൂന്യനായഅന്യ (other) നെ കണ്ടെത്തുകയായിരുന്നു ഈ കെട്ടുകഥകളിലൂടെ.